Thursday, January 23, 2020

ഓർമ്മകൾ ഭാഗം 4

കോളേജിൽ പോയപ്പോളവിടെ ഊഞ്ഞാൽ കിടക്കുന്നത് കണ്ടപ്പോൾ പെട്ടെന്നോർമ്മ വന്നതീ പാട്ടാണ് . ഒപ്പം ഊഞ്ഞാലിനെ ചുറ്റിപ്പറ്റി കുറെ ഓർമ്മകളും 

വീണ്ടും പ്രഭാതം എന്ന ചിത്രത്തിലെ 
ഊഞ്ഞാലാ ഊഞ്ഞാലാ 
ഓമനക്കുട്ടൻ ഓലോലം കുളങ്ങരെ  
താമര വലയം കൊണ്ടൂഞ്ഞാലാ 
താനിരുന്നാടും പൊന്നൂഞ്ഞാലാ 
   
        ഓണക്കാലത്ത് വീട്ടിൽ  പറങ്കിമാവിൽ കൊമ്പിൽ ഇട്ടിരുന്നത് ചെറിയ ഊഞ്ഞാലായിരുന്നു. അതിൽ കയറിയിരുന്ന് ആടുവാൻ ഞങ്ങൾ കുറെ പേർ കാണും. തൊട്ടടുത്ത വീടുകളിലൊക്കെയുള്ള ഊഞ്ഞാലുകളിലും ഞങ്ങൾ കുറെ പേർ ഊഞ്ഞാലാടാൻ ഊഴവും കാത്തിരിന്നിട്ടുണ്ട്. 

        ഒരിക്കൽ ഊഞ്ഞാലാടി കൊണ്ടിരിക്കുന്ന സമയം . ചേച്ചിയാണ് ഊഞ്ഞാലാട്ടുന്നത്. തോലുമാടൻ ഞങ്ങളുടെ നാട്ടിൽ ഓണ സമയത്ത് ഇറങ്ങാറുണ്ട്. വാഴയുടെ ഉണങ്ങിയ ഇല വച്ച് ദേഹം മുഴുവൻ പൊതിഞ്ഞ് പാള കീറി മുഖത്തിന്റെ അളവിലെടുത്ത് അതിൽ കണ്ണ്, മൂക്ക് , വായ് ഈ ഭാഗങ്ങളിൽ ചെറിയ ദ്വാരമിട്ട്  ഇത് മുഖത്ത് വച്ച് കെട്ടി പഴയ പാട്ടകളിൽ കമ്പ് കൊണ്ട് കൊട്ടി വീടുകൾ തോറും പൈസ പിരിക്കാനായി കുട്ടികൾ വരും. 
      എനിയ്ക്കാണെങ്കിൽ ഈ തോലുമാടനെ പേടിയാണ്. ചേച്ചി ശക്തിയായി ഊഞ്ഞാലാട്ടുകയാണ്. അപ്പോഴാണ് തോലുമാടൻ വരുന്ന കൊട്ട് കേട്ടത്. ചേച്ചിയോട് ഊഞ്ഞാൽ ആട്ടം നിർത്താൻ പറഞ്ഞിട്ട് കേട്ടതുമില്ല. പിന്നെ രണ്ടും കല്പിച്ച് ഞാൻ ഊഞ്ഞാലിൽ നിന്നെടുത്ത് ചാടി. താഴെ ഒരു തെങ്ങിൻ കുഴിയിലാണ് ചെന്ന് വീണത്. അവിടെ നിന്ന് എണീറ്റ് ഓടി അടുക്കളയിൽ കയറി വാതിലിന് പിന്നിലൊളിച്ചു. 
              അപ്പോഴേക്കും തോലുമാൻ എത്തി. വീട്ടിൽ നിന്ന് ചില്ലറ പൈസ കൊടുത്തു. കൊട്ടുകൾ അകന്ന് പോയി. ചേച്ചിയോട് ചോദിച്ചപ്പോൾ തോല്മാടൻ പോയി എന്ന് പറഞ്ഞു. പക്ഷേ അവർ പോയിട്ടുണ്ടായിരുന്നില്ല. അവർ പോയി എന്ന ധൈര്യത്തിൽ കതകിന്റെ മൂലയിൽ നിന്നിറങ്ങി വന്നപ്പോൾ ഇവർ അവിടെ വാതിലിന്റെ അടുത്ത് നിൽക്കുന്നു. പിന്നെ ഞാൻ ഒറ്റ അലറി കരച്ചിലായിരുന്നു. ഇന്നത് ആലോചിച്ച് ചിരി വരുന്നു. 

         അമ്മയുടെ കുടുംബ വീട്ടിലേയ്ക്ക് പോകുന്ന വഴി ഒരു വീട്ടിൽ ആഴാട്ടൂഞ്ഞാൽ ഇട്ടിട്ടുണ്ട്. പേടിച്ച് പേടിച്ച് ആ ഊഞ്ഞാലിൽ കയറി മതിയാവോളം ആടും. ഇടയ്ക്കിടെ തിരിഞ്ഞ് നോക്കും . വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന്. പ്രത്യേകിച്ച് അച്ഛൻ കണ്ട് കൊണ്ട്  വന്നാൽ അന്നത്തെ കാര്യം കുശാലാണ്. തല്ല് എപ്പോൾ കിട്ടി എന്ന് ചോദിച്ചാൽ മതി. ഊഞ്ഞാലാടി കഴിഞ്ഞ് ആ വീട്ടുകാരോട് പ്രത്യേകം പറയും അച്ഛനോട് പറയരുതെന്ന് . ആഴാട്ടൂഞ്ഞാലിൽ കയറി നിന്നിട്ട് ഒരു തൊന്നലിടക്കമുണ്ട്. അതൊക്കെ എത്ര രസമുള്ള കാലമായിരുന്നു. 






          
 ഇനി അടുത്ത പ്രാവശ്യം കോളേജിൽ പോകുമ്പോൾ ഈ ഊഞ്ഞാലിൽ കയറിയിരുന്ന് ആടണം .  നടക്കുമോ ആവോ
 

Wednesday, January 22, 2020

ഓർമ്മകൾ ഭാഗം 3



 ജനത ബസിനെ പറ്റി ഒത്തിരി ഓർമ്മകളുണ്ട്. ഒരിക്കൽ ചേച്ചിയുടെ വീട്ടിൽ പോകാനായി വൈകുംന്നേരം കോളേജിൽ നിന്ന് ബസ് സ്റ്റാൻഡിൽ വന്ന് വെഞ്ഞാറമൂട് ബസിൽ കയറി. അപ്പോൾ ജനത ബസിലെ കണ്ടക്റ്റർ ചേട്ടൻ വണ്ടിയിലിരുന്ന് വിളിച്ചു ചോദിച്ചു. ബസ് മാറി കയറിയതാണോ എന്ന്. അല്ലെന്ന് പറഞ്ഞു. ഭയങ്കര ചമ്മലായിരുന്നു അന്ന്. 
    വീട്ടിൽ പറഞ്ഞിട്ടാണ് ചേച്ചിയുടെ വീട്ടിൽ പോയത് . ആദ്യമായാണ് അന്ന് വെഞ്ഞാറമൂട് ജംഗ്ഷനും , വെഞ്ഞാറമൂട് സ്കൂളും ഒക്കെ കാണുന്നത്. സാധാരണ ചേച്ചിയുടെ വീട്ടിൽ പോകുന്നത് പോത്തൻകോട് വഴിയാണ് . വെഞ്ഞാറമൂട് വഴിയുള്ള ആദ്യ യാത്രയായത് കൊണ്ട് ടെൻഷനും , പേടിയുമുണ്ടായിരുന്നു. 
  വെഞ്ഞാറമൂട് നിന്ന് പോത്തൻകോട് റൂട്ടിലേയ്ക്ക് അന്ന് ട്രെക്കർ, ടെപ്പോ വാൻ ഇതൊക്കെയാണ് കൂടുതലും യാത്ര ചെയ്യാനായി ഉള്ളത്.  ട്രെക്കറിൽ കയറി ചേച്ചിയുടെ വീടിനടുത്തുള്ള ജംഗ്ഷനിലിറങ്ങി മക്കൾക്ക്  മിഠായിയും , പഴവും വാങ്ങി കൊണ്ട് പോയതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ . കാലം പോയ പോക്ക്. 

Tuesday, January 21, 2020

ഓർമ്മകൾ ഭാഗം 2

ഈ പ്രദേശത്തെ കോളേജിൽ പോകുന്നവരും, ആറ്റിങ്ങൽ മൂന്ന് മുക്ക് ഉള്ള വലിയകുന്ന് ആശുപത്രിയിൽ പോകുന്നവരും 8.30 ന് ഇവിടെ നിന്ന് പുറപ്പെടുന്ന ജനത ബസിലാണ് കയറുന്നത്. തിക്കി - തിരക്കി മൂന്ന്മുക്ക് എത്തുമ്പോൾ ആശുപത്രിയിൽ പോകുന്നവർ അവിടെയിറങ്ങും. അന്നേ കാലിന് ചെറിയ ഒരു മുടന്ത് ഉള്ളത് കൊണ്ട് ഒരു ദിവസം ഒരു കുട്ടി സീറ്റിൽ നിന്ന് എണീറ്റ് തന്നു. 
       പിന്നീടുള്ള ദിവസങ്ങളിൽ ഇരിക്കാൻ ഇരിപ്പിടം ഒന്നും കിട്ടില്ല. തിക്കിൽ പെടാതെ ഏതെങ്കിലും സീറ്റിന്റെ ഇടയിലുള്ള ഗ്യാപ്പിലേയ്ക്ക് കയറി നിൽക്കുമായിരുന്നു. ശനി , ഞായർ ഒഴിച്ചുള്ള ദിവസങ്ങളിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് ഇറങ്ങുന്നത്. ആയിടയ്ക്കാണ് സ്ത്രീകൾക്ക് സീറ്റ് പിറകിലാക്കുന്നത്. ഒരു ദിവസം ബസിൽ കയറിയ ഒരു ചേച്ചി ആൺകുട്ടികളുടെ ശല്യം സഹിക്കാൻ വയ്യാതെയായപ്പോൾ പിന്നിട്ടൊരു കുത്ത് വച്ച് കൊടുത്തു. അതോടെ അവർ പതിയെ മുന്നിലേയ്ക്ക് മാറി.  പിന്നീട് പിറക് വശത്തെ  വാതിലിലൂടെയാണ് ബസിൽ കയറ്റവും , ഇറക്കവും . 

  ട്യൂഷൻ സെന്ററിൽ ഞങ്ങളുടെ ക്ലാസ് റൂം കഴിഞ്ഞ്  ഏകദേശം നടുക്കായി ഒരു പുളിമരമുണ്ടായിരുന്നു. അവിടെ വീണു കിടക്കുന്ന പുളികൾ ഞങ്ങളെടുത്ത് കഴിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്ക് ആഹാരം കഴിക്കാൻ പ്രത്യേക സ്ഥലമുണ്ടായിരുന്നു. അതിനാൽ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടിരിക്കുന്ന സമയത്താണ് പുളി കഴിക്കുന്നത്. അന്ന് ഞാനിന്നത്തെ പോലെ ആരോടും അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലായിരുന്നു. അതൊക്കെ ഒരു കാലം.


ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് 

Monday, January 20, 2020

ഓർമ്മകൾ


 ആറ്റിങ്ങൽ കോളേജിലേയ്ക്ക് ആയാലും , ട്യൂഷൻ സെന്ററിലേയ്ക്ക് ആയാലും ഇവിടുന്ന് പോകാൻ 8.30 - ന് ജനത ബസ് മാത്രമാണുള്ളത്. പിന്നെ 9.30 ആംകോസും. കോളേജിൽ കുറച്ച് താമസിച്ച് ചെന്നാലും കുഴപ്പമില്ല. പക്ഷേ ട്യൂഷൻ സെന്ററിൽ സമയത്ത് തന്നെ എത്തണം. അതിനാൽ ഞെങ്ങി - ഞെരുങ്ങിയാണ് ജനത ബസിൽ കയറി പോകുന്നത് . 
     അന്ന് നടക്കുമ്പോൾ ചെറിയൊരു മുടന്ത് എനിയ്ക്കുണ്ടായിരുന്നു. അത് കൊണ്ട് ട്രാൻസ്പോർട്ട് ബസിൽ സഞ്ചരിക്കുന്നതിനുള്ള പാസ് ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ 8.15 നുള്ള കൊട്ടിയത്തേയ്ക്ക് പോകുന്ന ട്രാൻസ്പോർട്ട് ബസിൽ കയറി പാസും കൊടുത്ത് 5 രൂപയും കൊടുക്കുമായിരുന്നു. ജനത ബസിലായാലും , ട്രാൻസ്പോർട്ട് ബസിലായാലും ആറ്റിങ്ങൽ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ ഇറങ്ങും. എന്നിട്ട് അവിടുന്ന് റോഡ് ക്രോസ് ചെയ്ത് അയിലം പോകുന്ന റോഡിലൂടെ ഓടിയാണ് ട്യൂഷൻ സെന്ററിൽ എത്തുന്നത്.  



  ഒരു പാട് ഓർമ്മകളുള്ള ആറ്റിങ്ങൽ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ്. ഇന്നലെ കോളേജിൽ പോയപ്പോൾ പകർത്തിയ ചിത്രം. 


Sunday, January 19, 2020

കോളേജ് ഓഫ് ഇംഗ്ലീഷ്

രണ്ടാം ദിവസം 

കോളേജ് ഓഫ് ഇംഗ്ലീഷിന്റെ അടുത്തായി ഒരു ചായക്കടയുണ്ട്. രണ്ട് തവണ വീട്ടിൽ നിന്ന് ആഹാരം കൊണ്ട് പോകാൻ പറ്റാത്തത് കൊണ്ട്  അവിടെ നിന്ന് ഉച്ചയ്ക്ക് ദോശവാങ്ങി കഴിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം കഴിക്കുമ്പോൾ സാധാരണ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് കഴിച്ച് അങ്ങോട്ടും , ഇങ്ങോട്ടും കറികൾ പങ്കുവച്ചുമൊക്കെയാണ് എല്ലാ കുട്ടികളും കഴിക്കുന്നത്. പക്ഷേ ഞാനതിനോടൊപ്പം ചേരാറില്ല. കാരണം തലേ ദിവസത്തെ മീൻ കറി ചൂടാക്കി ചോറിന്റെ മീതേ ഒഴിച്ച ഒറ്റ കറി മാത്രമെ കാണൂ. ബാക്കി എല്ലാ കൂട്ടുകാരും  തൈരും , ചമ്മന്തിയും , മെഴുക്ക് പുരട്ടും , മുട്ട പൊരിച്ചതുമൊക്കെ പങ്കു വയ്ക്കുമ്പോൾ മീൻ തല മാത്രമുള്ള മീൻ കറി കൂട്ടി ഞാൻ ചോറ് കഴിയ്ക്കും. 
         കറികൾ പങ്കുവയ്ക്കലിനോട് ഒന്നും അന്ന് പ്രത്യേക താല്പര്യമൊന്നും തോന്നിയിരുന്നില്ല എന്നതും സത്യമാണ്. പ്രീ - ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന സമയത്താണ് 4th ഗ്രൂപ്പിലെ ഒരു കുട്ടിയുടെ കൈവശം നിന്ന് ആദ്യമായി മുട്ട പൊരിച്ചത് വാങ്ങി കഴിക്കുന്നത്. അവൾക്ക് എന്നും ചോറിനോടൊപ്പം മുട്ട പൊരിച്ചത് കാണും. അവളാണെങ്കിൽ മുട്ട കഴിക്കുകയുമില്ല. അങ്ങനെ ട്യൂട്ടോറിയിൽ ശനി , ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് ചില ദിവസങ്ങളിൽ മുട്ട കിട്ടുമായിരുന്നു. അന്ന് ചമ്മലൊക്കെ കൂടുതലായിരുന്നതിനാൽ എല്ലാ ദിവസവും വാങ്ങി കഴിക്കാൻ മടിയായിരുന്നു. കോളേജിൽ ഉച്ചയ്ക്ക് അവൾ കൊണ്ട് വരുന്ന മുട്ടയും , തൈരും മറ്റ് കുട്ടികളായിരുന്നു കഴിച്ചിരുന്നത്
    ആഹാരം പെട്ടെന്ന് കഴിച്ച് കഴിഞ്ഞാൽ ട്യൂഷൻ സെന്ററിൽ തിരക്കില്ലാതെ പെട്ടെന്ന് കൈയ്യും കഴുകി പാത്രവും കഴുകാം . ആദ്യ കാലഘട്ടങ്ങളിലൊന്നും അതെ പറ്റി അറിയില്ലായിരുന്നു. അക്കാര്യം മനസ്സിലാക്കി തുടങ്ങിയപ്പോൾ പെട്ടെന്ന് തന്നെ ആഹാരം കഴിച്ച് കൈയ്യും , പാത്രവും കഴുകുമായിരുന്നു . അതൊക്കെയൊരു കാലം. 


Saturday, January 18, 2020

കോളേജ് ഓഫ് ഇംഗ്ലീഷ്

2020 - ലെ എന്റെ ആദ്യ പോസ്റ്റ് 


           പ്രീ -ഡിഗ്രിയ്ക്ക് ആറ്റിങ്ങൽ കോളേജിൽ പഠിക്കുന്ന സമയത്ത് ശനി , ഞായർ ദിവസങ്ങളിൽ പഠിക്കാൻ പോയിരുന്ന ട്യൂഷൻ സെന്റർ കോളേജ് ഓഫ് ഇംഗ്ലീഷ് ആയിരുന്നു. ശനി , ഞായർ ദിവസങ്ങളിൽ ഉച്ച ഭക്ഷണം കഴിഞ്ഞ് കുറച്ച് സമയം മാത്രമാണ് കിട്ടുന്നത് . അന്ന് ഞാനൊരു തൊട്ടാലൊട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് കരച്ചിൽ വരും. അന്ന് ഒരു പക്ഷേ കൂടുതൽ സ്നേഹപൂർവ്വമായ തല്ലുണ്ടാക്കിയിട്ടുള്ളത് സാജൻ , മധു , ശ്യാം മുത്താനഇവരോടാണ്.              

 
പഠിക്കാൻ ഭയങ്കര മിടുക്കിയായിരുന്നത് കൊണ്ട് 1996 - ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി എട്ട് നിലയിൽ പൊട്ടിയ ഞാൻ പ്രൈവറ്റായി എഴുതിയാണ് പ്രീ - ഡിഗ്രി 1998 - ൽ ഇവരോടൊപ്പം എത്തുന്നത് . അത് കൊണ്ട് അന്നും , ഇന്നും കുട്ടികൾ ചേച്ചി എന്ന് തന്നെയാണ് വിളിക്കുന്നത്. 

 ഇക്കണോമിക്സ് പഠിപ്പിച്ച സുനി ടീച്ചർ , ഇംഗ്ലീഷ് പഠിപ്പിച്ച സജി സാർ , ശശി സാർ ബാക്കി അധ്യാപകരുടെ പേരുകൾ മറന്ന് പോയി. അങ്ങനെ രണ്ട് വർഷം കോളേജ് ഓഫ് ഇംഗ്ലീഷിൽ പഠിച്ച കാലം. ഇടയ്ക്കിടെ ഫീസ് കൊടുക്കാൻ താമസിക്കുമ്പോൾ ഓഫീസ് റൂമിൽ പോകുന്നതുമൊക്കെ ഇന്നലത്തെ പോലെ ഓർമ്മ വരുന്നു. സജനും , മധുവുമൊക്കെ  എന്തെങ്കിലും തമാശകൾ ഇടയ്ക്കിടെ പറഞ്ഞ് കൊണ്ടേയിരിക്കും.  മലയാളം പിരീഡിൽ ബാക്കി ഫസ്റ്റ് , സെക്കന്റ് , ഫോർത്ത് , ഫിഫ്ത്ത് ഗ്രൂപ്പിലെ കുട്ടികളൊക്കെ ഞങ്ങളുടെ ക്ലാസിലേയ്ക്കാണ് വരിക.  ബാക്ക് ബഞ്ചിൽ ഫസ്റ്റാണ് ഞാനിരിക്കുന്നത്. പിന്നീട് ബാക്ക് ബഞ്ചിൽ തന്നെ അങ്ങേ അറ്റത്തേയ്ക്ക്  , അല്ലെങ്കിൽ നടുക്ക് ആയി എന്റെ ഇരുത്തം . അധ്യാപകരെ പേടിപ്പിച്ചാണ്. അതൊക്കെയൊരു കാലം.

       കുറെ കാലമായി ഒന്ന് കൂടി കോളേജ് ഓഫ് ഇംഗ്ലീഷിൽ പോകണമെന്ന് കരുതി. അങ്ങനെ വർഷങ്ങൾക്ക് ശേഷം 2020 ജനുവരി 14-ന് കോളേജ് ഓഫ് ഇംഗ്ലീഷിൽ പോയി .  പണ്ട് നടന്ന വഴികളിലൂടെ ഒന്ന് കൂടി നടക്കാൻ കഴിഞ്ഞിരുന്നെങ്കില്ലെന്നാഗ്രഹിച്ചു.  മനസ്സ് കൊണ്ട് ഒന്ന്  കൂടി അവിടെ മുഴുവൻ നടന്നു.  . ഓർമ്മകൾക്ക് എന്ത് മധുരമാണ്.