Showing posts with label പ്രീത. Show all posts
Showing posts with label പ്രീത. Show all posts

Thursday, October 4, 2012

എന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത മറ്റൊരു സംഭവം

എന്‍റെ ജീവിതത്തിലെ മറ്റൊരു  മറക്കാനാകാത്ത സംഭവമാണ്‍  ഞാന്‍ ഇവിടെ എഴുതുന്നത്.
1-3-2012: വീട്ടില്‍ നിന്നും വളരെ കഷ്ടപ്പെട്ട് ആണ്‍ അന്നു പുറത്തിറങ്ങിയത് . എന്‍റെ ഈ വര്‍ഷത്തെ ആദ്യ യാത്ര .സര്‍വ്വശിക്ഷാ അഭിയാന്‍റെ ഭാഗമായി  2 ദിവസത്തെ ക്ലാസ്സ് എടുക്കാന്‍ പോയതാണ്‍.  അപ്പോള്‍  നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും  ഇവള്‍ എന്തു  ക്ലാസ്സ് ആണ്‍ എടുക്കാന്‍ പോയതു എന്ന്.  അതു പറയാം . ഞാന്‍ ബുദ്ധി മാന്ദ്യം  സംഭവിച്ചതും, ചലന വൈകല്യം ഉള്ളതുമായ  കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക്  മാലയും, കമ്മലും ഒക്കെ ഉണ്ടാക്കുന്നത് പഠിപ്പിക്കാന്‍ പോയതാണ്‍.
 അവിടെ വച്ച്  ആസ്കൂളിലെ ഒരു സാര്‍  ഇവിടെ നിന്നും പുറത്തിറങ്ങുന്നതിന്‍റെ ബുദ്ധിമുട്ടും, കൊണ്ടു പോകുന്നതിന്‍റെ ബുദ്ധിമുട്ടും അവിടെ പറഞ്ഞു . അങ്ങനെയാണ്‍  അവിടെ വച്ച്  വികലാംഗ ക്ഷേമസമിതി  പ്രസിഡറ്റിനെ പരിചയപ്പെടുന്നത്. അതിനെ കുറിച്ചു ഞാന്‍ പിന്നെ പറയാം..    
                                                                    ശരിക്കും വേറിട്ടൊരു അനുഭവമായിരുന്നു അത്. രക്ഷകര്‍ത്താക്കളും  പഠിക്കാന്‍ വലിയ താല്പര്യം ഉള്ളവര്‍ ആയിരുന്നു
 ആദ്യത്തെ ദിവസം തിരുവനന്തപുരത്തുള്ള ഒരു വിദ്യാലയത്തില്‍ വച്ചായിരുന്നു . അന്നതെ ക്ലാസ്സ് എടുത്തു കഴിഞ്ഞു  എന്‍റെ വീട്ടില്‍ വരാനുള്ള ബുദ്ധിമുട്ടു കാരണം അവര്‍ അവരുടെ വാഹനത്തില്‍ തന്നെ എന്നെ എന്‍റെ കുഞ്ഞമ്മയുടെ വീട്ടില്‍  കൊണ്ടാക്കി തന്നു . കുഞ്ഞമ്മയുടെ വീട് റോഡ് സൈഡ് ആണ്‍ . അന്നു കുഞ്ഞമ്മയുടെ വീട്ടില്‍ കിടന്നു
2-3-2012:-  അന്ന് കണിയാപുരം സ്കൂളിലായിരുന്നു ക്ലാസ്സ് എടുക്കേണ്ടിയിരുന്നതു. 10 മണിയോടെ ഞാന്‍ സ്കൂളിലെത്തി. വളരെ താല്പര്യത്തോടെ എനിയ്ക്കു അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ അവിടെ അന്നുണ്ടായിരുന്ന രക്ഷകര്‍ത്താക്കള്‍ക്ക് പറഞ്ഞു കോടുത്തു.   അപ്പോള്‍ 2 ദിവസത്തെ ക്ലാസ്സ് ഇതോടു കൂടി കഴിയുകയാണ്‍ . എനിയ്ക്കു വലിയ സന്തോഷം തോന്നി. ഇങ്ങനെ ഒരു പരിപാടി വച്ചപ്പോള്‍ അതിനു എന്നെ തന്നെ തെരഞ്ഞെടുത്തതിന്
 2 ദിവസത്തെയും പരിപാടിയുടെ സമാപന ചടങ്ങില്‍  വച്ച് എന്നെ ഞെട്ടിച്ചു കൊണ്ട്  അതു സംഭവിച്ചത്.  അതിന്‍റെ അവസാനം  എനിയ്ക്കു പൊന്നാട ചാര്‍ത്തി തന്നു . ആ നിമിഷം  എന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി.
 അതിന്‍റെ ഫോട്ടൊസ് ഒന്നും എന്‍റെ കൈയ്യില്‍ ഇല്ല. അതു കിട്ടട്ടെ എന്നു കരുതിയാ ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്.  ജീവിതത്തില്‍ ഒരിക്കലും മരക്കാന്‍ കഴിയാത്ത മറ്റൊരു സംഭവവും കൂടി അങ്ങനെ അരങ്ങേറി .
 ഇതിന്‍റെ ബാക്കിയായിട്ടുള്ള കാര്യങ്ങള്‍  ഞാന്‍ വഴിയെ പറയാം

Monday, December 20, 2010

പ്രത്യാശ

തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ എന്ന വളരെ മനോഹരമായ കൊച്ചു ഗ്രാമത്തിലെ താമസക്കാരിയാണ് ഞാന്‍.   എന്‍റെ വീട് റോഡ് അരികില്‍ നിന്ന് കുറെ ഉള്ളിലാണ്.വാഹനങ്ങള്‍ ഒന്നും കടന്നു വരാത്ത ഒരാള്‍ക്ക് കഷ്ടിച്ച് നടന്നു വാരാവുന്ന  സ്ഥലത്ത്.

വീട്ടിലെ അംഗങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ അച്ഛനും , അമ്മയും , ചേച്ചിയും  ഉണ്ട്.ഇപ്പോള്‍ എന്‍റെ അമ്മക്ക്  നെഞ്ചു        വേദനവന്ന് അതിനുള്ള മരുന്നു കഴിക്കുന്നു.ഞാന്‍ ഒരു   വീല്‍ചെയറെങ്കിലും കടന്നു പോകുന്നതിനുള്ള വഴിക്കു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഒരു വഴി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നവളാണു ഞാന്‍.എന്‍റെ അമ്മ നെഞ്ചു വേദനയെടുത്ത് പുളഞ്ഞപ്പോള്‍ എനിക്ക് അത് കണ്ടുകൊണ്ടിരിക്കാനേ കഴിഞ്ഞുള്ളൂ.ഒരു വഴി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ വീല്‍ചെയറിലിരുന്നു എന്‍റെ അമ്മയുടെ കൈപിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുമായിരുന്നു.അതിനുപോലും കഴിയാത്ത ഒരു മകളുടെ നിസ്സാഹായവസ്ഥ ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.

ഇപ്രാവശ്യം എന്‍റെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളില്‍ നിന്നുള്ള രണ്ട് കാര്യങ്ങളാണ് ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നത്.
യാദൃശ്ചിക സംഭവങ്ങളുടെ ഘോഷയാത്രയാണ് എന്‍റെ ജീവിതം.ഈ അടുത്ത് ഒരാള്‍ കടന്നുവന്നു.ഒരു നറുപുഞ്ചിരിയോടെ വീടിന്റെ ഉള്ളിലേക്ക് കടുന്നുവന്ന ആ ചേട്ടന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ എനിക്ക് സന്തോഷവും,അത്ഭുതവും ഉണ്ടായി.എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം.സ്നേഹത്തോടെയുള്ള പെരുമാറ്റം. എന്തുപറഞ്ഞാലും"നോക്കാം"എന്നുള്ള മറുപടിയും. ആ മറുപടി കേള്‍ക്കുമ്പോള്‍ നിരാശയിലാണ്ടിരിക്കുന്നവര്‍ക്ക് പ്രത്യാശയുടെ ഒരു തിരിവെട്ടം കിട്ടുകയാണ് ചെയ്യുന്നത്. കോഴിക്കോട് സ്വദേശിയായ ആ ചേട്ടന്‍ കോഴിക്കോട് പാലിയേറ്റിവ് കെയറിലെ സജീവപ്രവര്‍ത്തകരില്‍ ഒരാളാണ്.ഉദയന്‍ എന്നാണ് പേര്.ആ ചേട്ടനെ കണ്ടപ്പോള്‍ എനിക്ക് പണ്ടത്തെ നടന്‍            അടൂര്‍ഭാസിയെയാണോര്‍മ്മവന്നത്.

2010ആഗസ്റ്റ് ഇരുപത്തിരണ്ടാം തിയതി ഉത്രാടത്തിന്റെ അന്ന് ഒരു പെണ്‍കുട്ടിയെ ഞാന്‍ പരിചയപെട്ടു.കുറച്ചു പ്രശസ്തി നേടിയ ആ കുട്ടിയുടെ വളരെ കാലത്തെ ആഗ്രഹം ആയിരുന്നു പോലും എന്നെ പരിചയപ്പെടണം എന്നുള്ളത്.ആ കുട്ടി അങ്ങനെ പറഞ്ഞപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി എനിയ്ക്ക്

ഞാന്‍ ഒരു റേഡിയോശ്രോതാവാണ്.ഇടയ്ക്ക് ഞാന്‍ അനന്തപുരി എഫ്.എമ്മില്‍ വിളിച്ച് എന്‍റെ ഇഷ്ടഗാനം ചോദിക്കാറുണ്ട്.അങ്ങനെ അവളും എന്‍റെ ശബ്ദം റേഡിയോയിലൂടെ കേട്ടിട്ടുണ്ട്.കുറച്ചു പ്രശസ്തി ഒക്കെയുള്ള ഒരു കുട്ടി എന്നെ പോലെയുള്ള ഒരാളെ പരിചയപ്പെടണമെന്നു പറയുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്.അവളെ കുറിച്ച് എനിക്ക് അറിയാവുന്ന കുറച്ചുകാര്യങ്ങള്‍ എഴുതുകയാണ്.

അവള്‍ കാഴ്ചയില്ലാത്ത കുട്ടിയാണ്.കടയ്ക്കല്‍ സ്വദേശിനി.നല്ല പാട്ടുകാരി.ഐഡിയസ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ പാട്ടുപാടി പത്താം സ്റ്റേജ് വരെ വന്ന് അതില്‍ നിന്നും പുറത്തായവളാണ്.അവളുടെ വീട്ടില്‍ അച്ഛനും ,അമ്മയും,അനുജത്തിയും ഉണ്ട്.അച്ഛന്‍  തടിപ്പണിക്കും, അമ്മ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലും ജോലിക്കു പോകുന്നു.അനുജത്തിയുടെ വിവാഹം കഴിഞ്ഞു.ആ കുട്ടി ഭര്‍ത്താവിന്റെ വീട്ടിലാണ്.ഇങ്ങനെ സ്റ്റാര്‍സിംഗറില്‍ പങ്കെടുത്ത കുട്ടിയാണ് എന്നെ പരചയപ്പെടണം എന്ന് പറഞ്ഞത്.അത് ഞാന്‍ എങ്ങനെ വിശ്വസിക്കും.അവള്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു.

"ചേച്ചീ ഞാന്‍ സ്റ്റാര്‍സിംഗറില്‍ വന്നതുകൊണ്ടാണ് എല്ലാവരും അറിഞ്ഞത്.അതിനുമുമ്പേ ചേച്ചി റേഡിയോയിലൂടെ സ്റ്റാറായി"
എനിക്ക് ഒത്തിരി സന്തോഷം തോന്നിയ നിമിഷം.ഇതില്‍ കൂടുതല്‍ എന്ത് അംഗീകാരമാണ് ഇനി കിട്ടാനുള്ളത് .എന്‍റെ മനസ്സില്‍ തോന്നിയ ഒരു കാര്യമാണ് ഇനി എഴുതാനുള്ളത്.തെറ്റാണെങ്കില്‍ വായനക്കാര്‍ ക്ഷമിക്കുക.

വൈകല്യം ഒരു ശാപമാണോ? ഒരു ആണിനു എന്തെങ്കിലും വൈകല്യം വന്നല്‍ ഒരു പെണ്ണ്  അയാളുടെ ജീവിതത്തിലേക്ക് കടന്നു വരാന്‍ തയ്യാറാകും. എന്നാല്‍ ഒരു പെണ്ണിനു എന്തെങ്കിലും വൈകല്യം ഉണ്ടായാല്‍  ഒരു ആണ് എന്തുകൊണ്ട് അവളുടെ കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി ഒരു ജീവിതം നല്‍കാന്‍  മുന്നോട്ട് വരുന്നില്ല.എല്ലാ ആണുങ്ങളും അങ്ങനെയല്ല.നേരത്തെ പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം തന്നെയെടുക്കാം .ഇത്ര പ്രശസ്തി നേടിയിട്ടും എന്തുകൊണ്ട് അവളുടെ അവസ്ഥ മനസ്സിലാക്കി ഒരു ജീവിതം കൊടുക്കാന്‍ ആരും മുന്നോട്ട് വരുന്നില്ല.ആണുങ്ങള്‍ പൊതുവേ സ്വാര്‍ത്ഥരാണ്.അതുകൊണ്ടാണോ?വൈകല്യമുള്ള ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നാല്‍ അവളുടെ കാര്യം കൂടി അയാള്‍ നോക്കേണ്ടിവരും എന്നുള്ള ചിന്താഗതി കൊണ്ടാണോ?

സ്ത്രീകള്‍ എപ്പോഴും അടിച്ചമര്‍ത്തപ്പെടേണ്ടവളാണോ?അതുകൊണ്ടാണോ വൈകല്യമുള്ള പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ നിന്ന് ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരുന്നത്.ഇത്രയും പ്രശസ്തി കിട്ടിയ അവള്‍ക്ക് ഇങ്ങനെയൊരു അനുഭവമാണ് ഉണ്ടാകുന്നത് എങ്കില്‍ എന്നെ പോലെയുള്ള  ഏറ്റവും താഴെ തട്ടിലുള്ള വൈകല്യമുള്ള പെണ്‍കുട്ടികളുടെ കാര്യം പറയേണ്ടകാര്യമില്ലല്ലോ.ഞങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ഒത്തിരി സ്നേഹവുമായി എന്നെങ്കിലും ഒരാള്‍ കടന്നു വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം .തല്‍ക്കാലം ഞാന്‍ ഇത്രയും എഴുതി നിര്‍ത്തുന്നു.