Friday, March 20, 2020

കുട്ടിക്കാല ഓർമ്മകൾ

ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അച്ഛനും , അമ്മയും കൂലി പണിക്കാരായിരുന്നു. അച്ഛൻ കിളക്കാനും , ഓലക്കെട്ടാനും , അമ്മ മണ്ണ് , ചാണകം എന്നിവ ചുമക്കാനും പോകും. അച്ഛനും , അമ്മയും കൊയ്ത്ത് കാലമായാൽ പാടത്ത് കൊയ്യാൻ പോകും . 

പണ്ട് കൊയ്ത്ത് കഴിഞ്ഞ പാടത്തിലൂടെ ഞങ്ങൾ കുട്ടികൾ ചെറിയ വട്ടി , വട്ടത്താമരയില , ചേമ്പില ഒക്കെയായി ഇറങ്ങും. കൊയ്ത്ത് കഴിഞ്ഞതിനാൽ ചെറിയ ചെറിയ നെൽ കതിരുകൾ , നെൽ മണികളൊക്കെ വയലിൽ കാണും. കുറെയൊക്കെ കാക്കയും , കൊക്കും ഒക്കെ കൊത്തി തിന്നും. കുറെ ഞങ്ങൾ കുട്ടികളും പെറുക്കിയെടുത്ത് വട്ടികളിൾ ശേഖരിക്കും. പാടത്ത് പശുക്കളെ കെട്ടിയിരിക്കും.ഇലകളിൽ അവിടെ നിന്ന്  കിട്ടുന്ന ചാണകങ്ങൾ ശേഖരിക്കും. അത് കൊണ്ട് വന്നാണ് വീടിൻ്റെ തറയൊക്കെ മെഴുകിയിരുന്നത്. വയലിൽ നിന്ന് കിട്ടുന്ന നെൽമണികളും , ചാണകവുമായി  വീട്ടിൽ വരും. ചാണകം ഉണങ്ങി പോകാതെ ഒരിടത്ത് സൂക്ഷിച്ച് വയ്ക്കും. 

         നെൽമണികളെ  വെയിലത്ത് വച്ചുണക്കി ഉരലിൽ  ഈ നെൽമണികളിട്ട് ഉലക്ക കൊണ്ട് കുത്തും. അതിന് ശേഷം ആ കുത്തിയ നെൽമണികളെ മുറത്തിലാക്കി അതിലെ ഉമി പാറ്റി കളയും . അതിന്ശേഷം കുത്തിയെടുത്ത അരിയെ വെള്ളത്തിലിട്ട് കുതിർത്ത ശേഷം ഉരലിൽ വച്ച് ആട്ടി മാവാക്കി വയ്ക്കും. പിറ്റേന്ന് രാവിലെ തേങ്ങാ വെള്ളവും , തേങ്ങയും, ഉപ്പ് കൂടി  ചേർത്ത് നന്നായി ഇളക്കി  ഇരുമ്പ് ചട്ടിയിൽ എണ്ണ തേച്ച് ഈ മാവിനെ തവി കൊണ്ട് അതിലേയ്ക്ക് കോരി ഒഴിച്ച ശേഷം അതിനെ അടച്ച് വച്ച് വെന്ത ശേഷം ചൂടോട് കൂടി കഴിക്കുന്ന ആ അപ്പത്തിൻ്റെ രുചി ഉണ്ടല്ലോ. അങ്ങനെ ഉണ്ടാക്കുന്ന അപ്പത്തിന് ഒരു പ്രത്യേക നിറവും , രുചിയും , മണവുമാണ്. ഒരു കറിയുടേയും ആവശ്യമില്ല. ഇന്ന് ഇതൊക്കെ ആലോചിക്കുമ്പോൾ നഷ്ടം എത്ര വലുതാണ്.