Thursday, April 2, 2015

മാത്യഹ്യദയം

ഏകാന്തത തളം കെട്ടി ഊഷര ഭൂമിയായോരവള്‍ തന്‍ മനതാരില്‍
ഒരു മലര്‍ വസന്തം വിരിയിച്ചു വന്നൊരാ കിളിപൈതലേ
നിന്നെ വാരി പുണരുവാന്‍, ആ മൂര്‍ദ്ധാവിലൊരുമ്മ വച്ചീടുവാന്‍
കൊതിക്കുന്നുണ്ടവള്‍ തന്നിലുള്ളിലെ മാതൃത്വമിപ്പോഴും


കേള്‍ക്കാമവള്‍ക്കിന്നതൊരു നേര്‍ത്ത ശബ്ദമായ്‌. ഒരു ഗദ്ഗദമായ്‌
ആകാശ ചെരുവിലിരുന്നോരാ താരകം മൊഴിയുന്ന വാക്കുകള്‍
‘നിലാവ് തോല്ക്കും നിന്‍ പുഞ്ചിരി കണ്ടസൂയാലുവായ്‌ ദേവന്‍
അല്ലെങ്കില്‍ നിന്നില്‍ നിന്നമ്മയെ കവര്‍ന്നെയടുത്തതെന്തിനീ വിധം


നിന്നെക്കുറിച്ചുള്ള വര്‍ണ്ണന കേള്‍ക്കുന്ന മാത്രയില്‍
പെയ്തിറങ്ങുന്നുണ്ടൊരു കുളിര്‍മഴപോല്‍ നീയവള്‍ തന്നുലുള്ളിലായ്‌

ഓമനേ, മാറോടടക്കി പിടിക്കുവാന്‍ തുടിക്കുന്നു നെഞ്ചകം
നിന്‍ കളിചിരി കാണുവാന്‍ വെമ്പുന്നു കണ്ണുകള്‍ 




നിനക്കേകുവാന്‍ കരുതിയിട്ടുണ്ടവള്‍ക്കുള്ളിലായ്

ഒരമ്മതന്‍ സ്നേഹ-വാല്‍സല്യങ്ങളൊക്കെയും

അവള്‍ തന്നരികില്‍ നിന്നെ കിടത്തിയൊന്നു താരാട്ടു പാടുവാന്‍,
താളം പിടിക്കുവാന്‍, നിശ്വാസങ്ങള്‍ വദനത്തിലേറ്റു വാങ്ങു
വാന്‍ വന്നണഞ്ഞീടുമൊരു സുദിനമെന്നുള്ളതവള്‍ തന്‍  കനവിലൊരായിരം
പ്രകാശ ഗോപുരങ്ങള്‍ തീര്‍ക്കുന്നുണ്ടിപ്പോഴും

Monday, March 16, 2015

പാലിയേറ്റീവ് കെയര്‍ ദിനം

ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനമായിരുന്നു . അന്ന് പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഞങ്ങളേയും കൊണ്ട്  പോയി . ശംഖുമുഖത്തിനടുത്തുള്ള ഡി .റ്റി ..പി ..സി  പാര്‍ക്കില്‍ വച്ചായിരുന്നു  പരിപാടികള്‍ നടന്നത് .  








ചക്ര കസേരയില്‍ കഴിയുന്ന ജ്യോതികുമാര്‍ സഹോദരനാണ്  നിലവിളക്ക് കൊളുത്തി പരിപാടിയ്ക്ക് തുടക്കം കുറിച്ചത് . തുടര്‍ന്ന്‍  പാര്‍വ്വതി  മാഡവും,  പാലിയം ഇന്ത്യയുടെ പിതാവായ  രാജഗോപാല്‍ സാറും , അമേരിക്കയിലെ അയോവാ യൂണിവേഴ്സിറ്റിയില്‍ നിന്ന് വന്ന ജോ മാഡവും, പാലിയം ഇന്ത്യയുടെ പ്രവര്‍ത്തകരിലൊരാളായ മനോജും   വിളക്കിലെ തിരികള്‍ കൊളുത്തി



പാര്‍വ്വതി മാഡം തിരി തെളിയിക്കുന്നു


ജോ മാഡം തിരി തെളിയിക്കുന്നു


പാലിയം ഇന്ത്യയുടെ പിതാവായ  രാജഗോപാല്‍ സാര്‍  തിരി തെളിയിക്കുന്നു



മനോജ്‌ തിരി തെളിയിക്കുന്നു



തുടര്‍ന്ന്‍ രോഗാവസ്ഥയില്‍ കഴിയുന്ന ഓരോരുത്തരും അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു  . പാടാന്‍ കഴിവുള്ളവര്‍  പാട്ടുകള്‍ പാടിയും, കവിതകള്‍ ചൊല്ലിയും   ശരിയ്ക്കും രസാവഹമായിരുന്നു പരിപാടികള്‍ . 




 അമ്മച്ചി പാട്ട് പാടുന്നു . രസമുള്ള പാട്ടുകളായിരുന്നു


  ഇത് ലിജ . മുട്ട് മാറ്റി വച്ചതോടെ ഇവള്‍ക്ക് ചക്ര കസേരയില്‍ നിന്നും മോചനം കിട്ടി .   നന്നായി  പാട്ട് പാടും . 


ബാബു . പാലിയം ഇന്ത്യയുടെ പ്രവര്‍ത്തകരില്‍ ഒരാള്‍ . ബാബുവിന്‍റെ ഒരു ഗാനവുമുണ്ടായിരുന്നു


                           അത് കഴിഞ്ഞ് ഉച്ചഭക്ഷണം  കഴിച്ച ശേഷം  രണ്ടു കലാലയങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച  വിവിധ കലാ പരിപാടികളും , അനില്‍ പട്ടിമറ്റവും , ഗ്രൂപ്പും അവതരിപ്പിച്ച പാവക്കളിയുമുണ്ടായിരുന്നു . 












പിന്നെ ഞങ്ങളെയെല്ലാം ബീച്ചിലേയ്ക്ക് കൊണ്ട് പോയി .  കടലില്‍ ഇറക്കി . ആര്‍ത്തലച്ച് വരുന്ന തിരമാലകള്‍ കണ്ടപ്പോള്‍ ഞങ്ങളുടെയൊക്കെ മനം  കുളിര്‍ത്തു .  ഞങ്ങളുടെയൊക്കെ അവസ്ഥ അറിയാന്‍ കഴിഞ്ഞതിനാകാം  കടലമ്മയും വലിയ തിരമാലകള്‍ സ്യഷ്ടിച്ചതും  ആ തിരകള്‍ വന്ന്‍ ഞങ്ങളെയൊക്കെ പുല്കിയതും





മനസ്സുകള്‍ കുളിര്‍ന്ന്‍ അടുത്ത വര്‍ഷം കാണാമെന്ന  പ്രതീക്ഷയില്‍  ഞങ്ങളൊക്കെ അവിടുന്ന് യാത്രയായി









Tuesday, February 17, 2015

സായി ഗ്രാമത്തിലെ സാന്ത്വന സംഗമം

സായിഗ്രാമത്തില്‍ വച്ച് നടന്ന സാന്ത്വന സംഗമം ശരിയ്ക്കും പുതുമ നിറഞ്ഞതായിരുന്നു .അവിടത്തെ അന്തേവാസികളെ കാണാനും , അവരോടൊപ്പം ഒരല്പ സമയം ചെലവഴിയ്ക്കാനും  കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു .  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍  ജഗദീഷ് കോവളം ചേട്ടന്‍ ഇട്ട പോസ്റ്റില്‍ കൂടിയാണ്  ഇങ്ങനെയൊരു പരിപാടി എന്‍റെ നാട്ടില്‍ നടക്കുന്നു എന്ന് ഞാനറിഞ്ഞത് . പോകാതിരുന്നെങ്കില്‍ അതൊരു വന്‍ നഷ്ടമാകുമായിരുന്നു . ഓരോ പരിപാടിയും എനിയ്ക്ക് ആവേശമാണ് തരുന്നത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോള്‍ ആണ് ആ വ്യക്തിയില്‍ ഈശ്വരന്‍ ഉണ്ടെന്ന് നാം മനസിലാക്കുന്നത്‌ . .....പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ കൂടെ സംവദിക്കാനും അവരെ കാണാനും എനിയ്ക്ക് സാധിച്ചു .... ശ്രീ .ആനന്ദ കുമാര്‍ സാര്‍  , ശ്രീ . മധുസൂദനന്‍ നായര്‍ സാര്‍  ,കരമന ജയന്‍ ചേട്ടന്‍ , വയലാര്‍ മാധവന്‍ കുട്ടി ചേട്ടന്‍  ,മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ മാധവന്‍ നായര്‍ സാര്‍  , മുന്‍ മന്ത്രി യും ഇപ്പോള്‍ എം എല്‍ എ യുമായ ശ്രീ മുല്ലക്കര രത്നാകരന്‍ സാര്‍  ,സിനിമാതാരം സോണിയ മല്‍ഹാര്‍ ..








 പരിപാടി  മലയാളത്തിന്‍റെ സ്വന്തം കവി മധുസുദനന്‍ സാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു .  തുടര്‍ന്ന് കരമന ജയന്‍ചേട്ടനും ,ചലച്ചിത്രതാരം സോണിയ മല്‍ഹാറും തിരികള്‍ കൊളുത്തി .


 വയലാര്‍ മാധവന്‍കുട്ടി ചേട്ടനോടും, സോണിയ മല്‍ഹാറിനോടും ഒപ്പം . താര തിളക്കങ്ങള്‍ ഒട്ടുമില്ലാത്ത രണ്ടു പേര്‍ . സത്യത്തില്‍ ഈ സോണിയ എന്നൊരു നടിയെ കുറിച്ച് ഞാന്‍ ഇന്നലെയാണ് അറിയുന്നത് . ചലച്ചിത്രങ്ങളില്‍ ചെറിയൊരു വേഷം ചെയ്‌താല്‍ പോലും   കണ്ടമാനം മേയ്ക്കപ്പും ചെയ്തും, ലിപ്സ്റ്റിക്കും  ഇട്ടായിരിക്കും  മിക്ക താരങ്ങളും പരിപാടിയ്ക്ക് പോകുന്നത് .  എന്നാലിവിടെ ഒട്ടും ജാഡയില്ലാതെ   ഇങ്ങോട്ട് വന്നു മിണ്ടാനുള്ള മനസ്സ് രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു . അതെനിയ്ക്കു ഇഷ്ടമായി .









സായി ഗ്രാമത്തിലെ  ആഹാരത്തെ കുറിച്ച് പറയാനാെണങ്കിലും നല്ല ആഹാരമാണ് .  അവിടെ തന്നെ ക്യഷി ചെയ്യുന്ന  പച്ചക്കറികള്‍ കൊണ്ടാണ്  കറികളൊക്കെ ഉണ്ടാക്കുന്നത്‌ . പിന്നെ അവിടത്തെ ക്യാന്റീനില്‍ ബയോഗ്യാസ്  ആണുപയോഗിക്കുന്നത് .  എല്ലാം വിശദമാക്കി കൊണ്ട് പിന്നീടൊരു പോസ്റ്റിടാം. കൂട്ടത്തിലൊരു കാര്യം കൂടി പറയട്ടെ  സായി ഗ്രാമത്തില്‍ നിന്നൊരു  റ്റീച്ചര്‍ വന്നു എനിയ്ക്ക് ഡി .റ്റി.പി  പഠിപ്പിച്ച് തരുന്നുണ്ട് .   ആനന്ദ് സാറിനോട് അതിനെത്ര നന്ദി പറഞ്ഞാലും  തീരില്ല . 









 പ്രക്യതി മനോഹരമായൊരു സ്ഥലത്താണ് സായി ഗ്രാമം സ്ഥിതി ചെയ്യുന്നത് .  നല്ല കാറ്റ് . ആ കാറ്റ് തട്ടിയാല്‍ അറിയാണ്ട് ഉറങ്ങി പോകും .





 ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ചിറയിന്‍കീഴ്‌ താമസിക്കുന്ന   ബിനുവിനെ കാണാന്‍ കഴിഞ്ഞതും ഈ പരിപാടിയിലൂടെയാണ് .




മറ്റൊരു മഹാ ഭാഗ്യം  കിട്ടിയത്  പ്രശസ്ത  കവി  മധുസുദനന്‍ സാറിനേയും, അദ്ദേഹത്തിന്‍റെ ഭാര്യയേയും,  ഐ .എസ്. ആര്‍ .ഒ യുടെ മുന്‍ ചെയര്‍മാനായിരുന്ന  മാധവന്‍ സാറിനേയും , അദ്ദേഹത്തിന്‍റെ ഭാര്യയേയും,  കാണാന്‍ കഴിഞ്ഞു എന്നുള്ളതാണ് . മധുസുദനന്‍ സാറിനോട്  മലയാളത്തിലെ കുറച്ചു സംശയങ്ങള്‍ ചോദിക്കുകയും  അദ്ദേഹമത് പറഞ്ഞു തരികയും ചെയ്തു . ഇതൊക്കെ എനിയ്ക്ക് കിട്ടിയ മഹാ ഭാഗ്യമായി ഞാന്‍ കരുതുന്നു .





  


ഇതിനെല്ലാം നേതൃത്വം നല്‍കിയ  ജഗദീഷ് കോവളം ചേട്ടനും , പിന്നെയിതില്‍ പങ്കെടുക്കാന്‍ വന്ന  കൂട്ടുകാര്‍  പ്രത്യേകിച്ച് മലപ്പുറത്ത്‌ നിന്നെത്തിയ  തങ്കമണി ചേച്ചി  ,  എല്ലാവരുമായി ഒരല്പ സമയം . ജീവിതത്തിലെ മറക്കാനാകാത്ത  മറ്റൊരു  സുവര്‍ണ്ണ നിമിഷം കൂടി കടന്നു പോയി. അടുത്ത വിശേഷവുമായി വരുന്നത് വരെ നന്ദി




Tuesday, February 10, 2015

കുറത്തിയാടന്‍ പ്രദീപേട്ടന് എന്‍റെ പിറന്നാള്‍ സമ്മാനം

  ആദ്യം തന്നെ പ്രദീപേട്ടന് എന്‍റെ ഹ്യദയം നിറഞ്ഞ ജന്മദിനാശംസകള്‍



 പ്രദീപേട്ടനെ പരിചയപ്പെടുന്നത് 2014  ഫെബ്രുവരി 27 നു തിരുവനന്തപുരത്തെ  പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന ബ്ലോഗ്‌ മീറ്റില്‍ വച്ചാണ് . ഞാന്‍ റേഡിയോ വഴി പരിചയപ്പെട്ട മുരളിയാണ് ചേട്ടനോട് എന്നെ കുറിച്ച് പറഞ്ഞതും,  അങ്ങനെ ചേട്ടന്‍ ബ്ലോഗ്‌ മീറ്റില്‍ വച്ച്  ഇങ്ങോട്ട് വന്നു പരിചയപ്പെടുകയായിരുന്നു .  അന്ന് തുടങ്ങിയ സാഹോദര്യ ബന്ധം ഇന്നും നിലനില്‍ക്കുന്നു .  ഒരു പക്ഷേ ബ്ലോഗ്‌ മീറ്റിനു ശേഷം ഒത്തിരി തവണ നേരില്‍ കണ്ടിട്ടുള്ള വ്യക്തി പ്രദീപേട്ടന്‍ തന്നെയാകും . രണ്ടു തവണ വീട്ടില്‍ വന്നു .  ഒരിക്കല്‍ ചേട്ടന്‍റെ മാഗസിന്   ഒരു ലേഖനം  തയ്യാറാക്കുന്നതിന് വേണ്ടി എന്നോട് അഭിമുഖ സംഭാക്ഷണം നടത്തുന്നതിനായി , പിന്നീടൊരിക്കല്‍ രമ്യ ചേച്ചിയും, ഗിരീഷ്‌ ചേട്ടനുമായി  വന്നു കാണാന്‍ .   ഏപ്രില്‍  1  നു ശാന്തിഗിരി മുഴുവന്‍ വീല്‍ ചെയര്‍ ഉരുട്ടി കൊണ്ട് കാണിച്ചു തന്നു ചേട്ടന്‍ .  പിന്നീട്  എത്രയോ തവണ ചേട്ടനെ കാണാനുള്ള അവസരം കിട്ടി .
ശരിയ്ക്കും ഞാനീ പോസ്റ്റ്‌  ഈ മാസം 27- നു ഇടണമെന്നാണ് വിചാരിച്ചിരുന്നത് . അന്നാകുമ്പോള്‍ ചേട്ടനെ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷം ആകുമായിരുന്നു . ഇന്ന്  ഫെബ്രുവരി 10  പ്രദീപേട്ടന്‍റെ പിറന്നാള്‍ . അപ്പോള്‍ എന്‍റെ  പിറന്നാള്‍ സമ്മാനമായി ഈ പോസ്റ്റ്‌ ഇടാമെന്ന് കരുതി . 




കഥയും , കവിതയും ,ലേഖനവുമൊക്കെ ഒരു പോലെ വഴങ്ങുന്ന ചേട്ടനെ   ഞാന്‍ ചെറുതായി അഭിമുഖം നടത്തിയത്  ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു 


 ചേട്ടന്‍റെ നാടെവിടെയാണ് ?
 മാവേലിക്കര 

  കുടുംബ വീട്ടിലാരൊക്കെയുണ്ട് ? 
 അച്ഛന്‍ , അമ്മ , ചേട്ടന്‍, അനുജത്തി , അനുജന്‍

പ്രദീപേട്ടന്‍  പഠിച്ചതെവിടെയാണ്  ?  

 കുറത്തിയാട്  എന്‍.എസ്.എസ് ഹൈസ്ക്കൂള്‍ 



 എത്ര വരെ പഠിച്ചു  ?

ബിരുദം

 ഡിഗ്രിയ്ക്ക്  വിഷയം എന്തായിരുന്നു  ?
 ചരിത്രം 

  ഡിഗ്രി പഠിച്ച കോളേജ് ?

എം.എസ്.എംകോളേജ് , കായം കുളം

 ജോലി ചെയ്യുന്നതെവിടെയാണ് ?
 ശാന്തിഗിരിയില്‍ 

 എത്ര വര്‍ഷമായി  ശാന്തിഗിരിയില്‍ ജോലി ചെയ്യുന്നു ?
 4 വര്‍ഷമായി 

എന്താണ് ജോലി ?

 ശാന്തിഗിരി പബ്ലികേഷനില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ 


ആദ്യമായി അഭിമുഖം ചെയ്തത്  ആരെയായിരുന്നു ?

 തകഴി ശിവശങ്കരപ്പിള്ളയെ 

 ഇഷ്ടപ്പെട്ട  വേഷം ?
 മുണ്ടും , ഷര്‍ട്ടും 

ഇഷ്ടപ്പെട്ട ആഹാരം?

 കപ്പയും , ഇറച്ചിയും 

 ഇപ്പോള്‍ താമസിക്കുന്നതെവിടെയാണ് ?

 പത്തുവര്‍ഷമായി തിരുവനന്തപുരത്ത്  താമസിക്കുന്നു  
വീട്ടിലാരൊക്കെയുണ്ട്  ? 

 ഭാര്യയും , ഒരു മകനും 

 മകന്‍ എന്ത് ചെയ്യുന്നു ? 

 +1 നു പഠിക്കുന്നു 

 എവിടെയാണ് മകന്‍ പഠിക്കുന്നത് ?

 കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി  സ്കൂളില്‍ 

ഇഷ്ടപ്പെട്ട നിറം ?
 വയലറ്റ് 

ഇഷ്ടപ്പെട്ട പുസ്തകം ? 
 രണ്ടാമൂഴം 

 ഇഷ്ടപ്പെട്ട സ്ഥലം ?
 വയനാട് 

 ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവം ? 

                         സഹോദരതുല്യനായ ഒരാളുടെ മരണം

ദു:ശീലങ്ങളുണ്ടോ ? 
ഉണ്ട് . മുറുക്കുന്ന സ്വഭാവമുണ്ട് 

കൈവച്ച മേഖലയിലൊക്കെ വിജയം വരിച്ച ചേട്ടന്‍ എന്താണ് ഈ ദു: ശീലം മാറ്റാത്തത്? 

എപ്പോള്‍ വേണമെങ്കിലുമത് ഉപേക്ഷിക്കാവുന്നതേയുള്ളൂ . എന്തിനു വേണ്ടി അതുപേക്ഷിക്കണം എന്നാണെന്‍റെ ചിന്ത


 ബ്ലോഗുണ്ടോ ?  
ഉണ്ട് 

 എന്താണ് ബ്ലോഗിന്റെ പേര്  ? 

 രണ്ടു ബ്ലോഗുകളുണ്ട്  . 



ഫേസ് ബുക്കിനെ കുറിച്ചെന്താണഭിപ്രായം  ?

ഫേസ്ബുക്ക്  നല്ലൊരു സാമൂഹ്യ മാധ്യമമാണ് . നന്നാകാനും , നശിക്കാനും അത് വഴി കഴിയും. 

 തല്‍ക്കാലം ഇത്രയും കൊണ്ട് നിര്‍ത്തുന്നു . എന്‍റെ പൊട്ട ചോദ്യങ്ങള്‍ക്കൊക്കെ നല്ല രീതിയില്‍ മറുപടി തന്ന പ്രദീപേട്ടന് നന്ദി 

 ഇതോടൊപ്പം പ്രദീപേട്ടന്‍   എന്നെ കുറിച്ചെഴുതിയ ഒരു കവിത രാരി ചേട്ടന്‍ മനോഹരമായി ആലപിച്ചത് കൂടി  ഇവിടെ ചേര്‍ക്കുന്നു .