Wednesday, December 10, 2014

കാലചക്രം

വിധിയുടെ വന്യ വിനോദത്തില്‍ ജീവിതം
  എറിഞ്ഞുടക്കപ്പെട്ടവള്‍ ഞാന്‍ ..
നഷ്ട സ്വപ്‌നങ്ങളുടെ വിഴുപ്പും പേറി പിന്നെയും ജീവിതം  മുന്നോട്ടു നീങ്ങവേ



പിന്നിലേയ്ക്കൊന്നൊഴുകാനും 
നനുത്തയീമണ്ണില്‍ പാദങ്ങളുറപ്പിച്ചു  
 രണ്ടു ചാൺ നടക്കാനും മനസ്സകം വല്ലാതെ തുടികൊട്ടിപ്പോഴെനിയ്ക്ക്  

അന്നു നടന്ന പാതകൾ ഒരുവട്ടം കൂടെ താണ്ടുവാന്‍,
പാട വരമ്പിലെ ചെളിക്കുണ്ടില്‍ വെറുതെയൊന്നിറങ്ങുവാന്‍
പുഴയില്‍ തുടിക്കും പരല്‍മീനുകളെ
ഒറ്റതോര്‍ത്തിലൊന്നു കോരിയെടുക്കുവാന്‍,

വെള്ളയ്ക്കാ കൊണ്ടാ പുഴയിലെ
 തെളി വെള്ളത്തിലൊന്നു കൂടി തട്ടികളിക്കുവാന്‍,
 മാടിവിളിക്കും പുഴയിലെ ഓളങ്ങളില്‍
മുങ്ങാം കുഴിയിട്ടൊന്നു നീന്തി തുടിക്കുവാന്‍ ,

 പടിയിറങ്ങി പോയ പള്ളികൂട വരാന്തയുടെ പടിക്കെട്ടില്‍
നിന്നുമൊരു വട്ടം കൂടെ കുളം കര കളിക്കുവാന്‍ , 
ഒരുവട്ടം, ഒരു വട്ടം മാത്രമെന്‍റെയീ തഴമ്പിച്ചുറച്ച
മെത്തയില്‍ നിന്നെഴുന്നേറ്റീ പാദങ്ങള്‍ മണ്ണിലുറപ്പിച്ചൊന്നു നില്‍ക്കുവാനായെങ്കിലെന്നൊരു മോഹമുണ്ട്..


മരിക്കാതെ മനസ്സില്‍ മഴവില്ല് കെട്ടുന്നു..
അത് മാത്രം , അത് മാത്രം മതിയെനിക്കെന്‍റെ ശിഷ്ടവീഥികളില്‍ തളരാതെ ചിരിക്കുവാനെന്‍റെ കാലമേ....

Friday, November 28, 2014

കുമാരനാശാന്‍ ഭാഗം ഒന്ന്‍

ഞാന്‍ താമസിക്കുന്നിടത്ത് നിന്നും  രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് ആശാന്‍ സ്മാരകമെങ്കിലും  നടക്കുന്ന സമയത്ത് അവിടെ ഒരു തവണയെ പോയിട്ടുള്ളൂ  . പിന്നീട് പോകാന്‍ അവസരം കിട്ടിയത് 2012  ലായിരുന്നു .  ശരിയ്ക്കും  എനിയ്ക്കും സന്തോഷം തോന്നി . മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നത് പോലെ തൊട്ടടുത്തുള്ള സ്ഥലം കാണാന്‍ ഇത്രയും താമസിച്ചല്ലോ എന്നോര്‍ത്ത് എനിയ്ക്ക് ലജ്ജ തോന്നി

 ആശാന്‍റെ ജനനവും , ബാല്യവും  :-

 1873  ഏപ്രില്‍  12  നു ചിറയിന്‍കീഴ്‌ താലൂക്കില്‍ പ്പെട്ട കായിക്കര  ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെ പോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു. കുമാരുവിനു ബാല്യകാലത്ത്‌ പലവിധ അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരൻറെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപ്പെട്ടിരുന്നു.












തോന്നയ്ക്കലിലെ ആശാന്‍റെ സ്മാരകം



കൗമാരം :-

അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുട്ടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം തരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ തന്നെ സ്കൂൾ പരീക്ഷ പാസ്സായി.

കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാ‍നിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു ആർത്തിയോടെ വായിച്ചു തീർക്കുമായിരുന്നു.









 യൗവ്വനം  :-


കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചു കൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി.
തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ  തമ്പുരാന്‍റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു.







ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടല്‍ :-



ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ കുമാരൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ ശ്രീനാരായണഗുരുവിനെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.









തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.
കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും.









 ഉപരിപഠനം :-




ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്.
ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗ്ലൂരിൽ പഠിച്ചു.

(തുടരും)


കടപ്പാട് : വിക്കിപീഡിയ
ചിത്രങ്ങള്‍ക്ക് കടപ്പാട് :  എന്‍റെ സ്വന്തം ക്യാമറ

Wednesday, October 22, 2014

റേഡിയോയും ,ഷോര്‍ട്ട് ഫിലിമും

 റേഡിയോ വഴി ഒത്തിരി കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. എന്‍റെ ഏകാന്തതകളില്‍ എനിയ്ക്ക് ഏറ്റവും അടുത്ത കൂട്ടുകാരിയായി റേഡിയോ ഉണ്ടായിരുന്നു . ഞാന്‍ ഫിറോസിനെ പറ്റികേള്‍ക്കുന്നത് ബിഗ്‌ എഫ് .എം .ല്‍ കൂടിയാണ് . കിടിലം ഫിറോസ്‌ എന്ന പേരില്‍ ആണ് ഫിറോസ്‌ ബിഗ്‌ എഫ് .എം .ല്‍ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരുന്നത് . ഒരു ദിവസം ഞാന്‍ ഫിറോസ്‌ അവതരിപ്പിക്കുന്ന പരിപാടിയില്‍ വിളിച്ചു സംസാരിച്ചു .  എന്നാല്‍ ഞാന്‍ ഫിറോസിനെ കാണുന്നത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് . 
  റേഡിയോ വഴി പരിചയപ്പെട്ട ഒരു അങ്കിളിന്‍റെ മകനാണ്  എന്നോട് ഫോണ്‍ ചെയ്തു പറഞ്ഞത് ഫിറോസ്‌ ഒരു ഷോര്‍ട്ട് ഫിലിം എടുക്കാന്‍ പോകുന്നു എന്നും അതില്‍ ഒരു ചെറിയ വേഷമുണ്ട് ചെയ്യാമോ എന്നും ചോദിച്ചു . ഞാന്‍ പേടിച്ചു  വിറച്ചു അവനോടു കഥയൊക്കെ ചോദിച്ചു . അപ്പോള്‍ അവന്‍ പറഞ്ഞു ഫിറോസ്‌ വിളിക്കും അപ്പോള്‍ കഥ പറയുമെന്ന് . ശരി എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . കുറച്ചു കഴിഞ്ഞു ഫിറോസ്‌ വിളിച്ചു . എന്നിട്ട് പറഞ്ഞു  ആ കഥാപാത്രത്തിന് പറ്റിയ ആളാണോ പ്രീത എന്ന്  അറിയണം . അതിനു വേണ്ടി കാണണം എന്നും പറഞ്ഞു . അപ്പോള്‍ ഞാന്‍ പറഞ്ഞു  തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നുണ്ട് അപ്പോള്‍ കാണാമെന്നു . അങ്ങനെ തിരുവനന്തപുരത്ത് വച്ച് കണ്ടു . ഞാന്‍ തന്നെ ആ കഥാപാത്രത്തിന് മതി എന്ന് പറഞ്ഞു . പിറ്റേന്ന് അവര്‍ വണ്ടിയുമായി വന്നു  എന്നെ കൊണ്ട് പോയി .ഒപ്പം അച്ഛനും ഉണ്ടായിരുന്നു എനിയ്ക്ക് കൂട്ടായി .
 "കല്ല്‌ " എന്നായിരുന്നു ആ ഷോര്‍ട്ട് ഫിലിമിന്‍റെ പേര് . അങ്ങനെ ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു  




 കുമാരപുരത്തു വച്ചായിരുന്നു ഷൂട്ടിംഗ് . ക്യാമറയെ അഭിമുഖീകരിക്കുക എന്നത് വലിയ പാട് തന്നെയാണ് . എനിയ്ക്കാെണങ്കില്‍ ക്യാമറ കണ്ടാലപ്പോള്‍ ചിരി വരും . 
അഭിനയം ഒരു കലയാണ്‌ . അത് എല്ലാവര്‍ക്കും പറ്റുന്ന പണിയല്ല എന്ന് എനിയ്ക്കന്നു മനസിലായി . ഒരു വര്‍ഷം കഴിഞ്ഞു ഈ ഷോര്‍ട്ട് ഇറങ്ങിയിട്ട് . കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 നു ആണിത് യൂ ട്യൂബിലൂടെ കൂട്ടുകാര്‍ക്ക് മുന്നിലെത്തിയത് . നന്ദി പറയേണ്ടത് ഈശ്വരനോടും , എന്നെ കുറിച്ച് ഫിറോസിനോട് പറഞ്ഞ ഉണ്ണിയോടും , എനിയ്ക്ക് അവസരം തന്ന കിടിലം ഫിറോസിനോടും ,  ബാക്കി അതില്‍ സഹകരിച്ച എല്ലാ കൂട്ടുകാരോടും ആണ് . പിന്നെ ഈ ഷോര്‍ട്ട് ഫിലിം കണ്ടു അത് വിജയിപ്പിച്ച കൂട്ടുകാരോടും . കാണണമെന്ന് ആഗ്രഹമുള്ളവര്‍ ഇവിടെ ക്ലിക്ക്  ചെയ്യുക 

Wednesday, October 1, 2014

ബ്ലോഗുലകം മന്നനോടും, കുടുംബത്തോടുമൊപ്പം അല്പസമയം

ബ്ലോഗ് ലോകത്തുള്ള എല്ലാ കൂട്ടുകാര്‍ക്കും  പരിചിതനാണ് അജിത്തേട്ടന്‍. ചേട്ടന്‍ എത്താത്ത ബ്ലോഗ്‌ ഇല്ല. ഒരു പോസ്റ്റിട്ടു കഴിഞ്ഞാല്‍ അവിടെ ചേട്ടന്‍റെ കമന്‍റ് കാണും . പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്  ഈ പോസ്റ്റുകള്‍ ഇടുന്നത് അജിത്തേട്ടന്‍ എങ്ങനെയറിയുന്നു എന്നോര്‍ത്ത്. അങ്ങനെ ബ്ലോഗു ചുറ്റുന്ന അജിത്തേട്ടനെ കാണാന്‍ എനിയ്ക്കും അവസരം കിട്ടി . കുറെ കാലമായി പറഞ്ഞു പറ്റിക്കുന്നതാണ് തോന്നയ്ക്കല്‍ വഴി പോകുമ്പോള്‍ എന്നെ കാണാന്‍ വരാമെന്ന് . എന്തോ സാഹചര്യങ്ങള്‍ ഒത്തു വരാത്തത് കൊണ്ടാകും  അതങ്ങനെ അങ്ങ് നീണ്ടു പോയി . എന്തായാലും ഈ വര്‍ഷം മേയില്‍ എനിയ്ക്ക് ചേട്ടനെയും , കുടുംബത്തെയും കാണാന്‍ പറ്റി

ഒരു ദിവസം അപ്രതീക്ഷിതമായി പരിചയമില്ലാത്ത നമ്പരില്‍ നിന്നുമൊരു കോള്‍. ഞാന്‍ അജിത്താണ്  എന്നാണു എന്നോട് പറഞ്ഞത് . ഞാന്‍ ചോദിച്ചു ഏതു അജിത്ത് . ബ്ലോഗര്‍ ആണെന്നു പറഞ്ഞപ്പോള്‍ എനിയ്ക്ക് അത്ഭുതം തോന്നി . കാരണം ഇങ്ങനെയൊരു കോള്‍ ഞാനൊരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. . ചേട്ടന്‍ പറഞ്ഞത് എന്നെ കാണാന്‍ വരുന്നു എന്നാണു . അങ്ങനെ മേയ് 19 നു ചേട്ടനെ കണ്ടു . ചേച്ചിയെ കണ്ടു . കുടുംബത്തെ മുഴുവന്‍ കണ്ടു പരിചയപ്പെട്ടു .





രാവിലെയാണ് ചേട്ടനും , കുടുംബവുമെത്തിയത് . എന്‍റെ ചിറ്റപ്പനാണ്‌ ചേട്ടനെ  വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് വന്നത് . അല്ലെങ്കില്‍ വഴിയറിയാതെ ചേട്ടന്‍ കുറെ ചുറ്റി കറങ്ങിയേനെ . രാവിലെ ആയതു കൊണ്ട് തന്നെ ചെറിയ രീതിയില്‍ ഒരു കാപ്പി കൂടി ഞങ്ങള്‍ ഒരുക്കിയിരുന്നു .



ഞാന്‍ കരുതിയിരുന്നത് അജിത്തേട്ടന്‍ വലിയ ഗൗരവക്കാരന്‍ ആയിരിക്കുമെന്നാണ് . എന്നാല്‍ എന്‍റെ ആ തോന്നല്‍ ചേട്ടനോടൊപ്പം ചെലവിട്ട നിമിഷങ്ങളില്‍ തന്നെ മാറി . കൊച്ചു കുട്ടികളുടെ മനസുള്ള ചേട്ടനെ ഞാന്‍ അതിശയത്തോടെയാണ് നോക്കിയത് .ഒത്തിരി തമാശയൊക്കെപറഞ്ഞു .എന്‍റെ കൈയ്യില്‍ നിന്നും കുറച്ചു മാലയും വാങ്ങി വീണ്ടും കാണാമെന്നു പറഞ്ഞു ചേട്ടനും ,കുടുംബവും യാത്രയായി . ഒത്തിരി സന്തോഷം ചേട്ടാ കാണാന്‍ വന്നതിനു . കുറച്ചു സമയം എന്നോടൊപ്പം ചെലവഴിച്ചതിനു .
        ഇനി അജിത്തേട്ടനോടായി  എനിയ്ക്ക് ചേട്ടനോട് കുറച്ചു കാര്യങ്ങള്‍ 
ചോദിച്ചറിയണമെന്നുണ്ട് .  അതിനു വേണ്ടി കുറച്ചു  സമയം അനുവദിക്കണമെന്നൊരപേക്ഷയുണ്ട് . ഒരു ചെറിയ ചോദ്യോത്തര പരിപാടി 


 സ്നേഹത്തോടെ പ്രവാഹിനി