Thursday, June 13, 2019

ഛായ നാടകം

ചക്ര കസേരകളിൽ കഴിയുന്ന  കൂട്ടുകാർ ഒരുമിച്ച് കൂടി അവതരിപ്പിച്ച നാടകമാണ് ''ഛായ''. ഇത് ആദ്യമായി സ്റ്റേജിൽ അവതരിപ്പിച്ചത് എറണാകുളത്തായിരുന്നു. അത് കഴിഞ്ഞ് ആ നാടകം അവതരിപ്പിച്ചത്  2019 ഏപ്രിൽ 2-ന് തോന്നയ്ക്കൽ  
സായ് ഗ്രാമത്തിൽ വച്ചായിരുന്നു. എന്റെ സുഹൃത്തുക്കളായതിനാലും , സ്വന്തം നാട്ടിൽ വന്ന സുഹൃത്തുക്കളെ നേരിൽ കാണുകയും ചെയ്യാമെന്ന ആഗ്രഹത്തോടും കൂടി ഞാനും സായ് ഗ്രാമത്തിൽ നാടകം കാണാൻ പോയി . ഒത്തിരി പരിമിതികളെ അവഗണിച്ച് ചക്ര കസേരയിലുള്ള എന്റെ കൂട്ടുകാരുടെ പ്രകടനം കണ്ട് മനസ്സ് നിറഞ്ഞു




           പണ്ട് ഉത്സവ പറമ്പുകളിൽ ചൂട്ടും കത്തിച്ച് പോയി നാടകങ്ങൾ കണ്ടിട്ടുണ്ട്. വീൽചെയറിലായ ശേഷം നാടകങ്ങൾ ടെലിവിഷനിൽ കൂടി കണ്ടിട്ടുള്ളതെ ഉള്ളൂ. കുറെ വർഷങ്ങൾക്ക് മുമ്പ് ദൂരദർശനിൽ ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിൽ തിരുവനന്തപുരത്തെ ചെഷയർ ഹോമിലെ അന്തേവാസികളായ സരസു ചേച്ചിയും, കൂട്ടുകാരും അവതരിപ്പിച്ച നാടകം കണ്ടിട്ടുണ്ട്. ( സരസു ചേച്ചി ഈയടുത്ത കാലത്ത് നമ്മളെയൊക്കെ വിട്ടു പോയി  .





                              19 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നാടകം കാണുന്നത്. വീൽചെയറിലിരുന്ന് ആ കലാകാരന്മാർക്ക് ഈ നാടകം അവതരിപ്പിക്കുന്നതിന് ഒത്തിരി കടമ്പകൾ കടക്കേണ്ടി വന്നു എന്ന് പറഞ്ഞല്ലോ. എല്ലാ കൂട്ടുകാർക്കും ഒരുമിച്ച് കൂടി റിഹേഴ്സൽ ചെയ്യാൻ കഴിയുമായിരുന്നില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്നം. അതിനെയൊക്കെ അതിജീവിച്ച്  അവർ നന്നായി റിഹേഴ്സൽ ചെയ്ത് നാടകം അരങ്ങിൽ അവതരിപ്പിച്ചു  . 




                          സുവർണ്ണ തീയറ്റേഴ്സ് വളയൻചിറങ്ങര , നാടകത്തിന്റെ സംവിധായകൻ വി.ടി രതീഷ്  ചേട്ടനുമാണ് എന്റെ ആദ്യത്തെ കൈയ്യടി . 
പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച ലൈറ്റ് ചെയ്യുന്ന സഹോദരങ്ങൾ. പിന്നെ എടുത്ത് പറയേണ്ടത് വീൽ ചെയറിലിരുന്ന് നാടകങ്ങൾ അവതരിപ്പിക്കുന്ന വീട്ടുകാരുടെ പിന്തുണയാണ്. കാരണം ഓരോ രംഗം കഴിയുമ്പോഴും അതിന് പിന്നിലെ സ്ക്രീനും  , കർട്ടനുമൊക്കെ മാറ്റാൻ ഈ കൂട്ടുകാരുടെ രക്ഷിതാക്കളും , ഭാര്യയുമൊക്കെ കഷ്ടപ്പെടുന്നത് നേരിൽ കണ്ടതാണ് . 



                         പിന്നെ എടുത്ത്  പറയേണ്ടത് ചക്ര കസേരകളിലിരുന്ന് നാടകങ്ങൾ അവതരിപ്പിച്ച എന്റെ കൂട്ടുകാരെ പറ്റിയാണ്. ഏതൊരു പ്രൊഫഷണൽ നാടക നടന്മാരും , നടിമാരും ചെയ്യുന്നതിനെക്കാൾ മികച്ചതായി എന്റെ കൂട്ടുകാർ ഭംഗിയായി നാടകത്തിലെ സംഭാക്ഷണങ്ങൾ പറഞ്ഞ് ചെയ്യുന്നത് കണ്ടപ്പോൾ എനിയ്ക്ക് സന്തോഷവും , അഭിമാനവും തോന്നി. വീൽചെയറിൽ കഴിയുന്ന മറ്റ് കൂട്ടുകാർക്ക് മാതൃകയാണീ കൂട്ടുകാർ . വർഷങ്ങൾക്ക് ശേഷം മികച്ചൊരു നാടകം കണ്ടതിന്റെ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം ഫോട്ടോയുമെടുത്ത് മടങ്ങി വീട്ടിലേയ്ക്ക് പോന്നൂ . സായ് ഗ്രാമത്തിൽ വച്ച് നാടകം കാണാനെത്തിയ ക്യാൻസറിനെ അതിജീവിച്ച നന്ദുവിനേയും പരിചയപ്പെടാൻ കഴിഞ്ഞു എന്നതും സന്തോഷമുണ്ടാക്കി. ഈ കൂട്ടുകാരൊക്കെ എനിയ്ക്ക് തന്നത് പുതിയൊരു ഉണർവാണ്. 



  ''ഛായ''യെ കുറിച്ച് ഇനിയും പറയണമെന്നുണ്ട്. ചിലപ്പോൾ അങ്ങനെയാണ് സന്തോഷമുള്ള കാര്യങ്ങൾ പറയുമ്പോൾ പലപ്പോഴും വാക്കുകൾ കിട്ടാറില്ല.  ഇനിയും ഒത്തിരി സ്റ്റേജുകളിൽ ഛായ അവതരിപ്പിക്കാൻ കഴിയട്ടെ. ഛായയിലെ എല്ലാ കലാകാരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ .
ഇതിലെ കലാകാരന്മാർ : ഉണ്ണി മാക്സ് ചേട്ടൻ  , ശരത്ത് പഠിപ്പുര , സജി വാഗമൺ , ധന്യ , അഞ്ജൂ , ജോമിത്ത് ,മാർട്ടിൻ ചേട്ടൻ , ബിജു ചേട്ടൻ , സുനിൽ ഭായ്  . പിന്നെ അരങ്ങിലും , അണിയറയിലും പ്രവർത്തിച്ച കലാകാരന്മാർ . 




                 നാടകത്തിൽ അഭിനയിച്ച സജി വാഗമണ്ണിനോടും , നാടകത്തിന്റെ സംവിധായകൻ വി.ടി രതീഷ് ഭായ് യോടുമൊപ്പം  .
           
                      നാടകം കാണാനെത്തിയ വീൽചെയറിലുള്ള സഹോദരങ്ങൾ. കുറച്ച് നാളുകൾക്ക് ശേഷമാണീ കൂട്ടുകാരെ കാണുന്നത്. 



                          പിന്നെയൊരു സന്തോഷം എന്റെ സുഹൃത്ത് ജിമ്മിച്ചായൻ പരിചയപ്പെടുത്തി തന്ന ഉണ്ണി കൃഷ്ണൻ ചേർത്തലയെ സായ് ഗ്രാമത്തിൽ വച്ച് കാണാൻ കഴിഞ്ഞു എന്നതാണ്.




                 ഏകദേശം ഒരു വർഷത്തിന് ശേഷം നാടകം കാണാനെത്തിയ ജോമിയെ കണ്ടപ്പോൾ



                    ഒരു പാട് നാളായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന നാടകത്തിൽ അഭിനയിച്ച ശരത്തിനേയും , ബിജു ചേട്ടനേയും  കണ്ടപ്പോഴും സന്തോഷം 





                   


                          പാലിയം ഇന്ത്യയിലെ ആഷ്ല വഴി പരിചയപ്പെട്ട ഗംഗ ആന്റിയെ സായ് ഗ്രാമത്തിൽ വച്ച് കാണാൻ കഴിഞ്ഞു എന്നതും മറ്റൊരു സന്തോഷമാണ്.





                         നാടകത്തിൽ  അഭിനയിച്ച അഞ്ജു റാണിയും (വെള്ള ഫ്രോക്കിട്ട കുട്ടി ) , ഉണ്ണി മാക്സ് ചേട്ടന്റെ ഭാര്യ ശ്രീപാർവ്വതിയോടുമൊപ്പം. പാർവ്വതി സാമൂഹ്യ പ്രവർത്തകയും , എഴുത്തുകാരിയുമാണ്. 




Sunday, January 27, 2019

സഹപാഠിയെ തേടിയൊരു യാത്ര ....


2019 ജനുവരി 24 വ്യാഴാഴ്ച  അന്നാണ് അവളുടെ നമ്പർ എനിയ്ക്ക് കിട്ടുന്നത്.  കുറെയേറെ അന്വേക്ഷണങ്ങൾക്കൊടുവിലാണ്  നമ്പർ സംഘടിപ്പിക്കാൻ കഴിഞ്ഞത്.  ദൈവത്തിനോടും അതിന് സഹായിച്ച രണ്ട് കൂട്ടുകാർ അനോജയോടും  ,പ്രിയയോടും  നന്ദി എത്ര പറഞ്ഞാലും  മതി വരില്ല .

ഫ്ലാഷ് ബാക്ക്
---------------------

  ബാങ്ക് മാനേജരുടേയും , ഹോമിയോ ഡോക്ടറുടേയും മകളായ രാജേശ്വരി 1993-ൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്കൂൾ മാറി പോകുന്നത്. അവളുടെ അച്ഛന് സ്ഥലം മാറ്റം ആയതിനാൽ അവൾക്കും , കുടുംബത്തിനും ഇവിടെ നിന്ന് പോകേണ്ടി വന്നു.
പഠിക്കുന്ന സമയത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വിടുന്ന സമയത്ത് ഞാനും അവൾക്കൊപ്പം അവളുടെ വീട്ടിൽ പോകുമായിരുന്നു. ദാരിദ്ര്യത്തിന്റെ കയ്പ് വേണ്ടുവോളം അനുഭവിച്ചിട്ടുള്ളതിനാൽ അവളുടെ വീട്ടിൽ നിന്ന് കിട്ടുന്ന ആഹാരം എനിയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു. അവൾ സമ്മതിക്കില്ല എങ്കിലും അവിടെ ചെറിയ ചെറിയ ജോലികൾ ഞാൻ ചെയ്യുമായിരുന്നു. ബുക്സ് അടുക്കി വയ്ക്കലാണ് പ്രധാന ജോലി. ഇന്നതൊക്കെ ഓർക്കുമ്പോൾ സന്തോഷവും , അഭിമാനവുമാണ്.

             2019 ജനുവരി 25 സമയം രാവിലെ 7.50 . ചെറിയൊരു ആകാംക്ഷയോടെയാണ് ഞാൻ രാജേശ്വരിയെ വിളിച്ചത്.  26 വർഷങ്ങൾക്ക് ശേഷം വിളിക്കയാണ്. ഞാൻ ഓർത്തിരിക്കുന്നത് പോലെ അവൾ എന്നെ ഓർക്കുന്നുണ്ടാകുമോ.
              എന്തായാലും ഫോൺ റിംഗ് ചെയ്യുന്നുണ്ട്. അപ്പുറത്ത് ഫോണും എടുത്തു. രാജേശ്വരിയല്ലേ ഞാൻ ചോദിച്ചു. അതെ എന്ന മറുപടിയും കിട്ടി. ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ ഇടിക്കയാണ്. ആരാണ് മറുപുറത്ത് നിന്നൊരു ചോദ്യം. ഞാൻ പ്രീതയാണ്. ഏഴാം ക്ലാസ് വരെ ഒപ്പം പഠിച്ചതാണ്. നമ്മൾ 5 പേരായിരുന്നു അന്ന് കൂട്ട് . കുറെയേറെ അടയാളങ്ങളും പറഞ്ഞു . തിരക്കായതിനാലാകും അവൾക്ക് പെട്ടെന്ന് എന്നെ ഓർമ്മ വന്നില്ല. പക്ഷേ എന്ത് കൊണ്ടോ ഒട്ടും നിരാശ തോന്നിയില്ല എന്ന് മാത്രമല്ല ശുഭാപ്തി വിശ്വാസവും ഉണ്ടായി. അവളുടെ തിരക്ക് മനസ്സിലാക്കി ഞാൻ ഫോൺ കട്ട് ചെയ്തു.
                     അന്നേ ദിവസം തന്നെ സമയം രാവിലെ 10. 23 അവൾ തിരികെ വിളിച്ചു പെട്ടെന്ന് ഓർക്കാത്തതിൽ ക്ഷമയും പറഞ്ഞു.   അവൾക്ക് തിരിച്ച് വിളിക്കാൻ തോന്നിയതിൽ എനിയ്ക്ക് സന്തോഷം തോന്നി . പിന്നെ വിശേഷങ്ങൾ പങ്കു വച്ചു. വർഷങ്ങൾക്ക് ശേഷം വാട്സ് ആപ്പിൽ  ഫോട്ടോകളിലൂടെ
പരസ്പരം കണ്ടു. ഉടനെ നേരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ

Tuesday, November 13, 2018

Tatoz Eco-friendly paper pens


 
This eco-friendly pen made using craft paper or magazine paper has a seed in it. When you throw this away after use, the seed begins to sprout!! As refill is the only plastic material, it doesn’t have even one-fifth of plastic when compared to other plastic pens in the market. I make these pens from my wheelchair for a living.
 
Minimum order – 25
Less than 100 – Rs 10/pen
More than 100 –
Craft paper pen with quality refill – Rs 8/pen
Magazine paper with quality refill – Rs 7/pen
 
Stickers for birthday, wedding, wedding anniversary etc are available for an additional charge of Rs 1 per pen.
 
Will be couriered to anywhere in India (courier charges extra).
Whatsapp: +919746209509

Saturday, November 10, 2018

പുതുമൊഴി


നീതിനിഷേധം കാട്ടിടുമെന്നും
അധികാരത്തിന്‍ ഹുങ്ക്
കഴിയണമെന്നോ മുറികള്‍ക്കുള്ളില്‍
ഞങ്ങള്‍ ചക്രക്കസേരയില്‍
പരിമിതിയറിഞ്ഞു പരിധികള്‍ കടന്നു
ഞങ്ങള്‍ തെരുവിലിറങ്ങേ
പദവികള്‍ നേടിയ തമ്പ്രാക്കള്‍ക്കതു
കണ്ണില്‍ കരടാണത്രേ
തെറ്റുകളവര്‍ക്കു ചെയ്യാം
ഞങ്ങള്‍ ചോദിക്കാനെ പാടില്ല
യാത്രകളും, സിനിമായും ഞങ്ങള്‍-
ക്കൊരു കാലത്തും പാടില്ലേ ?
വേണം ഞങ്ങള്‍ക്കവകാശങ്ങള്‍
പോരാടാമിനി നീതിയ്ക്കായ്
വഴികളിലും, സിനിമാശാലകളില്‍
റാമ്പുകള്‍ തീര്‍ക്കുക ഞങ്ങള്‍ക്കായ്
ഞങ്ങളുമിവിടെ ജനിച്ചോര്‍ തന്നെ
ഞങ്ങള്‍ക്കുണ്ടവകാശങ്ങള്‍
നേടിയെടുക്കാന്‍ പോരാടീടാന്‍
ഞങ്ങള്‍ വരുന്നധികാരികളെ