Thursday, April 2, 2015

മാത്യഹ്യദയം

ഏകാന്തത തളം കെട്ടി ഊഷര ഭൂമിയായോരവള്‍ തന്‍ മനതാരില്‍
ഒരു മലര്‍ വസന്തം വിരിയിച്ചു വന്നൊരാ കിളിപൈതലേ
നിന്നെ വാരി പുണരുവാന്‍, ആ മൂര്‍ദ്ധാവിലൊരുമ്മ വച്ചീടുവാന്‍
കൊതിക്കുന്നുണ്ടവള്‍ തന്നിലുള്ളിലെ മാതൃത്വമിപ്പോഴും


കേള്‍ക്കാമവള്‍ക്കിന്നതൊരു നേര്‍ത്ത ശബ്ദമായ്‌. ഒരു ഗദ്ഗദമായ്‌
ആകാശ ചെരുവിലിരുന്നോരാ താരകം മൊഴിയുന്ന വാക്കുകള്‍
‘നിലാവ് തോല്ക്കും നിന്‍ പുഞ്ചിരി കണ്ടസൂയാലുവായ്‌ ദേവന്‍
അല്ലെങ്കില്‍ നിന്നില്‍ നിന്നമ്മയെ കവര്‍ന്നെയടുത്തതെന്തിനീ വിധം


നിന്നെക്കുറിച്ചുള്ള വര്‍ണ്ണന കേള്‍ക്കുന്ന മാത്രയില്‍
പെയ്തിറങ്ങുന്നുണ്ടൊരു കുളിര്‍മഴപോല്‍ നീയവള്‍ തന്നുലുള്ളിലായ്‌

ഓമനേ, മാറോടടക്കി പിടിക്കുവാന്‍ തുടിക്കുന്നു നെഞ്ചകം
നിന്‍ കളിചിരി കാണുവാന്‍ വെമ്പുന്നു കണ്ണുകള്‍ 




നിനക്കേകുവാന്‍ കരുതിയിട്ടുണ്ടവള്‍ക്കുള്ളിലായ്

ഒരമ്മതന്‍ സ്നേഹ-വാല്‍സല്യങ്ങളൊക്കെയും

അവള്‍ തന്നരികില്‍ നിന്നെ കിടത്തിയൊന്നു താരാട്ടു പാടുവാന്‍,
താളം പിടിക്കുവാന്‍, നിശ്വാസങ്ങള്‍ വദനത്തിലേറ്റു വാങ്ങു
വാന്‍ വന്നണഞ്ഞീടുമൊരു സുദിനമെന്നുള്ളതവള്‍ തന്‍  കനവിലൊരായിരം
പ്രകാശ ഗോപുരങ്ങള്‍ തീര്‍ക്കുന്നുണ്ടിപ്പോഴും